ഫുജൈറ അൽ ബദർ ഫെസ്റ്റിവലിന് തുടക്കമായി
ഫുജൈറ: നബിദിനത്തോടനുബന്ധിച്ച് ഫുജൈറയിൽ നടക്കുന്ന അൽ ബദർ ഫെസ്റ്റിവലിന് തുടക്കമായി. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി ഉദ്‌ഘാടന പരിപാടിയിൽ സംബന്ധിച്ചു. യു എ ഇ സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നാല് ദിവസം നീളുന്ന ഫെസ്റ്റിവൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ശിൽപശാലകൾ, അനുബന്ധ കലാപ്രദർശനം, വിവിധ അറബ്, ഇസ്‌ലാമിക കലകൾ എന്നിവ നടക്കുന്നുണ്ട്. അൽ ബദർ അവാർഡ് ജേതാക്കളെയും കിരീടാവകാശി ചടങ്ങിൽ ആദരിച്ചു. അവാർഡ് ശാഖകളിൽ, നാല് ശാഖകളിൽ ഓരോന്നിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജൂറി അംഗങ്ങൾ എന്നിവരെയാണ് ആദരിച്ചത്. യുഎഇ സാംസ്‌കാരിക യുവജന മന്ത്രി നൂറ അൽ കഅബി, ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ് കാന്തപുരം, മഅദിൻ ചെയർമാൻ ശൈഖ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി എന്നിവർ അതിഥികളായി പങ്കെടുക്കുന്നുണ്ട്.
ഒക്ടോബർ എട്ടിന് ശനിയാഴ്ച വൈകിട്ട് സായിദ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മീലാദ് ആഘോഷത്തിൽ ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ നയിക്കുന്ന അൽ ബുർദ ഗ്രൂപ്പ് തത്സമയ പരിപാടി അവതരിപ്പിക്കും. ഗ്രാൻഡ് മീലാദുന്നബി ആഘോഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കാളികളാകും.