മുഗൾ ഗഫൂർ പുരസ്‌കാരം ലൂയീസ് കുര്യാക്കോസിന് സമ്മാനിച്ചു
അബുദബി : ജീവകാരുണ്യ സാമൂഹ്യ സംകാരിക രംഗത്ത് സ്‌തുതീർഹമായ സേവനം നൽകുന്നവർക്ക് യുവകലാസാഹിതി അബുദബി ഘടകം നൽകുന്ന മുഗൾ ഗഫൂർ പുരസ്‌കാരം അബുദബിയിലെ പ്രമുഖ വ്യവസായിയും സൺ റൈസ് മെറ്റൽ ഫാബ്രിക്കേഷൻ എം ഡിയുമായ ലൂയീസ് കുര്യാക്കോസിന് കൃഷി മന്ത്രി പി പ്രസാദ് സമ്മാനിച്ചു. എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറക്കടുത്ത് ഉദയംപേരൂർ സ്വദേശികളായ തൊമ്മൻ കുര്യാക്കോസ്, അന്നമ്മ കുര്യാക്കോസ് എന്നിവരുടെ മകനായ ലൂയിസ് കുര്യാക്കോസ് പഠനകാലത്ത് തന്നെ സാമൂഹ്യ സംകാരിക രംഗത്ത് സജീവമായിരുന്നു. അബുദബി നഗരം പുതിയ ജൈത്രയാത്രക്ക് ആരംഭിച്ച സമയത്ത് തന്റെ 26 വയസ്സിലാണ് ലൂയിസ് ആദ്യമായി യു എ ഇ യിലെത്തുന്നത്. മൂന്ന് തൊഴിലാളികളുമായി ഇദ്ദേഹം ആരംഭിച്ച സൺറൈസ് മെറ്റൽ ഇൻഡ്രസ്ട്രിയസിന് ഇന്ന് ഗൾഫിലും കേരളത്തിലും നിരവധി സഹോദര സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ അശരണർക്കും നിലാരംബരർക്കും എന്നും തന്നാലാകുന്നത് കാരണമാണ് മുഗൾ ഗഫൂർ പുരസ്‌കാരത്തിന് ജൂറി ലൂയീസ് കുര്യാക്കോസിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു.യുവകലാ സാഹിതി അബുദബി ഘടകം കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യുവകലാ സന്ധ്യയിൽ സംഘടക സമിതി ചെയർമാൻ റോയ് ഐ വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ സത്യൻ മൊകേരി മുഖ്യാതിഥിയായിരുന്നു. റഫീഖ് കയനിയിൽ, എം കെ സജീവൻ, വി പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എം സുനീർ സ്വാഗതവും മനു കൈനകരി നന്ദിയും പറഞ്ഞു.