അതിർത്തി റാപ്പിഡ് പരിശോധന രണ്ടു ദിനങ്ങൾക്കകം പരിശോധന വിപുലപ്പെടുത്തും.
അബുദാബി: അബുദാബി അതിർത്തിയിൽ ഏർപ്പെടുത്തിയ 50 ദിർഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങൾക്ക് മാത്രമെന്ന് സർക്കാർ ആരോഗ്യ വിഭാഗമായ തമോഹ് ഹെൽത്ത്കെയർ ഔദ്യോഗിക വക്താവ് അബ്ദുള്ള എ റഷ്ദി വ്യക്തമാക്കി. ആവശ്യമെങ്കിൽ വനിതകൾക്കും സൗകര്യം ലഭ്യമാക്കും. ഉടൻ തന്നെ എല്ലാവർക്കും സേവനം ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അബുദാബി ദുബായ് ഹൈവേയിൽ ഗന്ധൂത്ത് ചെക് പോയിന്റിൽ സജ്ജീകരിച്ച താൽക്കാലിയ ടെന്റിൽ നൂറുകണക്കിന് ആളുകളാണ് പരിശോധനയ്ക്കായി എത്തിയിരുന്നത്. ആശുപത്രികളിൽ നിന്നുള്ള പരിശോധനയ്ക്ക് 370 ദിർഹത്തോളമാണ് ഫീസീടാക്കുന്നത്. അതുകൊണ്ടുതന്നെ ഗന്ധൂത്തിലെ കേന്ദ്രത്തിലേക്ക് ആൾക്കാരുടെ ഒഴുക്കായിരുന്നു. ഇത് നിയന്ത്രിക്കുക കൂടി ലക്ഷ്യമിട്ടാണ് സേവനം കുടുംബങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങൾക്ക് വേണ്ടി മാത്രമായി മറ്റൊരു ടെന്റ് നിർമ്മാണം പുരോഗമിക്കുകയാണ്. അത് പൂർത്തിയായാൽ ഇപ്പോഴുള്ളത് മറ്റുള്ള യാത്രക്കാരുടെ പരിശോധനയ്ക്കായി നൽകും. പരിശാധനയ്ക്കായി എത്തേണ്ടവർക്ക് മുൻകൂട്ടി അനുമതിയെടുക്കാനായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനത്തിനും തുടക്കം കുറിക്കുമെന്നും റഷ്ദി അറിയിച്ചു. തിരക്കുകാരണം നിരവധിപ്പേർക്കാണ് മടങ്ങിപ്പോവേണ്ടി വന്നത്.അധികൃതരുടെ അനുമതി വാങ്ങാതെ പരിശോധനാ കേന്ദ്രത്തിന്റെ ചിത്രം പകർത്തിയാൽ നിയമ നടപടികൾ സ്വീകരിക്കും.