ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ 5000 ദിർഹം പിഴ.
യുഎഇ : വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ 5000 ദിർഹം പിഴ നൽകേണ്ടിവരും. കോവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാർഗം അബുദാബിയിൽ പ്രവേശിക്കുന്നവർ എമിറേറ്റിൽ 6 ദിവസം തങ്ങിയാൽ ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തണമെന്നാണ് നിയമം. അതിർത്തി കടക്കുന്നവരെക്കുറിച്ചുള്ള വിവരം സർക്കാരിന് കൃത്യമായി ലഭിക്കും. നിശ്ചിത ദിവസം അതിർത്തി കടന്നതായും ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണമെന്നുമുള്ള അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും പരിശോധന നടത്താത്തവർക്ക് പിഴ സംബന്ധിച്ച അറിയിപ്പും എസ്എംഎസിൽ ലഭിക്കും.ഓൺലൈൻ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്. അബുദാബിയിലുള്ള ടാക്സി ഡ്രൈവർമാരും മറ്റ് എമിറേറ്റുകളിൽ പോയി മടങ്ങിവന്നാൽ ആറാം ദിവസം കോവിഡ് പരിശോധിക്കണമെന്നും ബന്ധപ്പെട്ട കമ്പനികൾ ഓർമിപ്പിച്ചു.എമിറേറ്റ്സ് ഐഡി, സിം കാർഡ് എന്നിവ വഴി വ്യക്തിയുടെ യാത്രാ വിവരങ്ങൾ കൃത്യമായി അറിയാനാകും.ഒരിക്കലെങ്കിലും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളവരുടെ വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ അൽഹൊസൻ മൊബൈൽ ആപ്പിലും ലഭ്യമാണ്. രണ്ടാമതൊരു ടെസ്റ്റ് നടത്തിയാൽ ആപ്പിലൂടെ അറിയാം.വിമാന മാർഗം അബുദാബിയിൽ നേരിട്ടോ ഇതര എമിറേറ്റു വഴി റോഡ് മാർഗമോ എത്തുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റീനുണ്ട്. അതിനാൽ ഇവർക്ക് ആറാം ദിവസമുള്ള പിസിആർ പരിശോധന നിർബന്ധമില്ല.