അബുദാബിയിൽ ടോൾ ഒഴിവാക്കി നഗരത്തിലെത്താൻ സൗജന്യ ബസ് യാത്ര പദ്ധതി.
അബുദാബി: മുസ്സഫയിൽ നിന്നും ഷഹാമയിൽ നിന്നും ഇനി അബുദാബി നഗരത്തിലേക്കും,തിരിച്ചും സൗജന്യ ബസ് യാത്ര.ദിനംപ്രതി ടോൾ നൽകി യാത്ര നടത്തേണ്ടുന്ന സ്ഥിതിയിൽ നിന്നും യാത്രക്കാർക്ക് ആശ്വാസകരമാകുന്ന പദ്ധതിക്കാണ് അടുത്ത മാസം തുടക്കം കുറിക്കുക. ജനുവരി രണ്ടിന് ടോൾ സംവിധാനം നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സ്വകാര്യ വാഹനങ്ങളിലെത്തി ബസ് ചെക്പോയിന്റുകളിൽ പാർക്ക് ചെയ്ത ശേഷമാണ് സൗജന്യ ബസ് യാത്രാ സംവിധാനം ഉപയോഗപ്പെടുത്താൻ അഴിയുക. നഗരത്തിലേക്കും തിരിച്ചും ടോൾ നൽകികൊണ്ടുള്ള യാത്ര ഒഴിവാക്കാനുള്ള അവസരമാണ് ഇതിലൂടെ സ്വകാര്യ വാഹന ഉപയോക്താക്കൾക്ക് ലഭിക്കുകയെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി.
മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും ഷഹാമയിലും അഞ്ഞൂറുവീതം പാർക്കിങ് സൗകര്യമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നഗരത്തിലേക്ക് വന്നുപോകുന്നവർക്ക് ടോൾ ഒഴിവാക്കി ഈ സ്ഥലങ്ങളിൽ നിന്നുമുള്ള പൊതു ബസുകളിൽ യാത്രചെയ്യാം. ‘പാർക്ക് ആന്റ് റൈഡ്’ എന്നപേരിൽ നടപ്പാക്കുന്ന ഈ പദ്ധതി ഒരു ദിവസം 104, 411 എന്നിങ്ങനെ രണ്ട് സൗജന്യ സർവീസാണ് അനുവദിക്കുക. ആദ്യ സർവീസ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ ഹുവൈമിൽ നിന്നും പുറപ്പെടുന്ന ബസ് അബുദാബിയിലെ പ്രധാന ബസ് ടെർമിനൽ, ഇത്തിസലാത്ത് കെട്ടിടം, ഖസ്ർ അൽ ഹൊസൻ, ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, ഖലീഫ സ്ട്രീറ്റ് എന്നീ റോഡുകളിലൂടെയാണ് സർവീസ് നടത്തുക. 50 മിനിറ്റാണ് ഇതിനെടുക്കുക. രണ്ടാം സർവീസ് ഷഹാമയിൽ നിന്നും ആരംഭിച്ച് അബുദാബി പ്രധാന ബസ് ടെർമിനൽ, അൽ ദാനയിലെ മറിയം ബിൻ സായിദ് പള്ളി, അബുദാബി സെൻട്രൽ പോസ്റ്റ് ഓഫീസ്, അൽ ദാനയിലെ ശൈഖ് ഖലീഫ, സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റുകൾ വഴി സർവീസ് നടത്തും. 50 മിനിറ്റ് യാത്രയാണിത്. ശനിയാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ രാവിലെ ആറുമണി മുതൽ വൈകിട്ട് ഒൻപത് വരെയാണ് സർവീസ്. തിരക്കേറുന്ന സമയമായ രാവിലെ ആറുമുതൽ ഒൻപത് മണി വരെയും വൈകിട്ട് നാല് മുതൽ ഒൻപത് മണി വരെയും 20 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കും. ബാക്കി സമയങ്ങളിൽ 60 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്.
സാമൂഹിക അകലമടക്കമുള്ള വ്യവസ്ഥകൾ ഉറപ്പാക്കിക്കൊണ്ട് 24 സീറ്റുകളുള്ള ബസാണ് സർവീസ് നടത്തുക. ഈ സേവനത്തിനായി പ്രത്യേക സർവീസ് കാർഡ് ആവശ്യമാണ്. ഒരു സ്വകാര്യ വാഹനത്തിലെത്തുന്ന ഡ്രൈവറടക്കം മൂന്നുപേർക്ക് പാർക്ക് ആന്റ് റൈഡിന്റെ സർവീസ് കാർഡ് എളുപ്പം ലഭിക്കും. ഈ കാർഡ് ഒരു ദിവസത്തേക്ക് മാത്രം സാധുതയുള്ളതാണ്. വിതരണം ചെയ്ത അതേ ദിവസം എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും. കാർഡുകൾ ബസുകളിൽ വിൽക്കില്ല, കാർഡില്ലാതെ യാത്ര ചെയ്യുന്നതിനുള്ള പിഴ 200 ദിർഹമാണ്.