ചരിത്രമെഴുതാൻ ഇനി മിനിറ്റുകൾ മാത്രം.
അബുദാബി: ചരിത്രമെഴുതാൻ ഇനി മിനിറ്റുകൾ മാത്രം. ഹോപ്പ് പ്രോബിന്റെ ഭ്രമണപഥ പ്രവേശനത്തിനായി ലോകം ആകാംഷയോയോടെ കാത്തിരിക്കുന്നു.യുഎഇ സമയം 07.42 നാണു ഏഴു മാസത്തെ യാത്ര പൂർത്തിയാക്കി യുഎഇയുടെ ചൊവ്വ ദൗത്യം ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. പ്രവേശനത്തിന്റെ മുന്നോടിയായി പേടകത്തിന്റെ വേഗം 1,21,000 കിലോ മീറ്ററിൽ നിന്നും 18,000 കി.മീ അയി കുറഞ്ഞു. ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതോടെയാണ് പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ആരംഭിക്കുന്നത് . ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് ഈ പര്യവേക്ഷണം നടക്കുക.ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണ് ഹോപ് പ്രോബിന് വേണ്ടിവരിക. ആയിരം കി.മീ അടുത്തുവരെ ഹോപ് പ്രോബിന് പോകാനാകും. പൊടി, ജലം, ഐസ്, നീരാവി, താപനില, ഓസോൺ തുടങ്ങിയവ മനസ്സിലാക്കാൻ ഉതകുന്ന 40 ചിത്രങ്ങൾ വീതം ഒരോ ഭ്രമണത്തിലും എടുത്ത് ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ.ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്ര ചിത്രം ലഭിക്കാൻ പോകുന്നത് ഇതാദ്യമാണ് എന്നതാണ് ഹോപ്പ് പ്രോബ് ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യുഎഇയുടെ അഭിമാന പദ്ധതിയായ ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണ് ചെലവ്. ആകാംഷയുടെ നിമിഷങ്ങൾ ഒഴിഞ്ഞു ദൗത്യ വിജയത്തിന്റെ ആഹ്ലാദകരമായ മുഹൂർത്തത്തെ വരവേൽക്കാൻ യുഎഇ ഭരണാധികാരികളും ജനങ്ങളും ഒന്നടങ്കം കാത്തിരിക്കുകയാണ്.