ഫോണിലൂടെ തട്ടിപ്പുകൾ നടത്തിയിരുന്ന അഞ്ചാംഗ സംഘത്തെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബി:ഫോണിലൂടെ തട്ടിപ്പുകൾ നടത്തിയിരുന്ന അഞ്ചാംഗ സംഘത്തെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അജ്മാൻ പോലീസിന്റെ സഹായത്തോടെയാണ് ഏഷ്യൻ വംശജരായ തട്ടിപ്പു സംഘത്തെ പിടികൂടിയത്.ബാങ്കുകളിലുള്ള സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി കൈക്കലാക്കി ഇരകളെ ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിലെ 4 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അബുദാബി പോലീസ് അജ്മാൻ പോലീസിന്റെ സഹകരണത്തോടെ പിടികൂടിയത്. ഇവരുടെ താവളത്തിൽ എത്തി അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടു. നിയമവിരുദ്ധമായി കൈക്കലാക്കിയ ബാങ്ക് വിവരങ്ങൾ അനുസരിച്ചു ഫോണിൽ ബന്ധപെട്ടു ഒ ടി പി നമ്പർ , എ ടി എം നമ്പർ എന്നിവ സംഘടിപ്പിച്ചു ബാങ്ക് അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി . വിലപിടിപ്പുള്ള സമ്മാനം അടിച്ചതായും ഇവർ ഇരകളെ വിശ്വസിപ്പിച്ചു പണം തട്ടിയിരുന്നു. ബാങ്കിലെ വിവരങ്ങൾ പുതുക്കുന്നതിനു ബാങ്കിൽ നിന്നും വിളിക്കുകയാണെന്ന വ്യജേനെയും ഇവർ ആളുകളെ വിളിച്ചു ഡെബിറ്റ് – ക്രെഡിറ്റ് നമ്പറുകളും മറ്റും ശേഖരിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ട്. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ സ്വീകരിക്കുമ്ബോൾ ജാഗ്രത പുലർത്തണമെന്നും ബാങ്ക് വിവരങ്ങൾ ഫോണിലൂടെ നൽകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഫോൺ കോളുകളിൽ സംശയം തോന്നിയാൽ 2828 എന്ന ഹോട്ട് ലൈൻ നമ്പറിലോ 8002626 എന്ന അമൻ സർവീസ് നമ്പറിലോ വിളിച്ചറിയിക്കണമെന്നു പോലീസ് അഭ്യർത്ഥിച്ചു.