സൗദിയില്‍ ഉച്ചസമയത്ത് ജോലിചെയ്യുന്നത് വിലക്കി
സൗദി : സൗദിയില്‍ ഉച്ചസമയത്ത് ജോലിചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെയുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് പുതിയ നിയമം പ്രാബല്യത്തിലുണ്ടാകുക. എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ചട്ടങ്ങള്‍ ലംഘിക്കുന്ന ഓരോ തൊഴിലാളിയുടെയും പേരില്‍ തൊഴിലുടമയില്‍ നിന്ന് 3,000 റിയാല്‍ വീതം പിഴ ചുമത്തും. നിരോധനം ലംഘിക്കുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴയുടെ തുക ഇരട്ടിയാക്കും. 30 ദിവസത്തോളമോ സ്ഥിരമായോ സ്ഥാപനം അടച്ചുപൂട്ടാനും കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള തൊഴില്‍നിയമ ലംഘനം ശ്രദ്ദയില്‍പെട്ടാല്‍ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ സര്‍വീസ് ഫോണ്‍ നമ്പരായ 199911 വഴി അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.