യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി നിലവിളക്ക് കൊളുത്തി ദുബായ് ജബൽ അലി ക്ഷേത്രം ഉദ്ഘാടനം ചെയ്തു.
ദുബായ് : ദുബായ് ജബൽ അലി ഹിന്ദു ക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ദുബായ് ജബൽ അലി പരിസരത്ത് ക്രിസ്ത്യൻ പള്ളികൾക്കും ഒരു സിഖ് ഗുരുദ്വാരയ്ക്കും സമീപമാണ് ആരാധനാലയം സ്ഥിതിചെയ്യുന്നത്.യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് ജുൽഫർ, അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒമർ അൽ മുത്തന്ന എന്നിവർ വിളക്കു തെളിച്ചാണ് ക്ഷേത്രം തുറന്നത്. മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുത്തു.എമിറേറ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണിത്. അയ്യപ്പൻ, ഗുരുവായൂരപ്പൻ, ഉൾപ്പെടെ 16 ദൈവങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ശിവനാണ് പ്രധാന പ്രതിഷ്ഠ. സാഹോദര്യത്തിന്റെ അടയാളമായി സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.രണ്ടു നിലകളിലായി 1500 ഓളം പേർക്ക് ഒരേ സമയം പ്രാർഥന നിർവഹിക്കാൻ സാധ്യമാണ്.ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിക്കുന്ന വിശദമായ കൈ കൊത്തുപണികൾ, അലങ്കരിച്ച തൂണുകൾ, പിച്ചള സ്പിയറുകൾ, ലാറ്റിസ് സ്‌ക്രീനുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്ഷേത്രം കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് പൂർത്തിയായത്.
കഴിഞ്ഞ മാസം ക്ഷേത്രം വിശ്വാസികൾക്ക് തുറന്നുകൊടുത്തിരുന്നു. ദിവസവും രാവിലെ 6.30 മുതൽ രാത്രി 8.30 വരെ ക്ഷേത്രം തുറന്നിരിക്കും. സന്ദർശനത്തിന് hindutempledubai.com വഴി ഓൺലൈൻ ബുക്കിങ് നടത്തണം. ദിവസവും രാത്രി 7.30ന് പ്രത്യേക പ്രാർഥനയും നടക്കും.