ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽപനക്കൊരുങ്ങുന്നു.
ദുബായ്: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽപനക്കൊരുങ്ങുന്നു. അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലകളിലെ ഓഹരിയാണ് വിൽക്കുന്നത്. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്കില്ലെന്നാണ് വിവരം. ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൊയ്ലീസ് ആൻഡ് കമ്പനിയെയും സ്ഥാപനം നിയമിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാറാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. എത്ര ശതമാനം ഓഹരിയാണ് വിൽക്കുകയെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ല. മോളിസ് ആൻഡ് കമ്പനിയുടെ പഠനത്തിനു ശേഷമായിരിക്കും ഇത് തീരുമാനിക്കുക. യുഎഇ വീസ ഉള്ള ആർക്കും ഓഹരി വാങ്ങാം. ലുലു ജീവനക്കാർക്കായിരിക്കും ഓഹരി വിൽപനയിൽ മുൻഗണന ഉണ്ടാകുക. ജി.സി.സിയിലുടനീളം 239 ഹൈപ്പർമാർക്കറ്റുകൾ ലുലുവിനുണ്ട്. 2020ലെ കണക്കുപ്രകാരം 500 കോടി ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്‍റെ മൂല്യം. 800 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്.