ദാവൂദി ബോഹ്റ ആത്മീയാചാര്യന് അബുദാബിയിൽ ഊഷ്മള സ്വീകരണം
അബുദാബി: ദാവൂദി ബോഹ്‌റ സമുദായത്തിന്റെ ആത്മീയ നേതാവ് സയ്യിദിന മുഫദ്ദൽ സൈഫുദ്ദീന് ഊഷ്മള സ്വീകരണം നൽകി അബുദാബി. വിവിധ പരിപാടികൾക്കായി കൊളൊംബൊയിൽ നിന്ന് ദുബായിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ വെച്ച് ദുബായ് പ്രോട്ടോക്കോൾ അധികൃതരും ഇന്ത്യൻ കോൺസുൽ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ മുഹമ്മദ് ഇസ്ലാമിക് കൾച്ചറൽ കോംപ്ലക്സിലെത്തിയ ആത്മിയാചാര്യനെ വരവേൽക്കാൻ ആയിരക്കണക്കിന് അനുയായികളാണ് എത്തിച്ചേർന്നത്. യു.എ..ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു.എ.ഇ. പ്രസിഡൻഷ്യൽ വകുപ്പ് മതകാര്യ ഉപദേശകൻ ശൈഖ് അലി അൽ ഹാഷ്മി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
യു.എ.ഇ. യിലെ ബോഹ്റ സമുദായവും സമുദായ അംഗങ്ങളും ഏറെ സന്തോഷത്തോടെയാണ് നീണ്ട ഇടവേളക്ക് ശേഷം അബുദാബിയിലെത്തിയ സമുദായ നേതാവിനെ വരവേൽക്കുന്നതെന്ന് യു.എ.ഇ. ബോഹ്റ കമ്മ്യൂണിറ്റി പ്രസിഡണ്ട് കിയാന ജമാലുദ്ദീൻ പറഞ്ഞു. സമുദായ നേതാവിൻ്റെ സന്ദർശനത്തിനോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ. യിലെ വാണിജ്യ വ്യവസായ രംഗത്ത് തങ്ങളുടെതായ പങ്കാളിത്തമാണ് ബോഹ്റ സമുദായ അംഗങ്ങൾ വഹിക്കുന്നത്. അതോടൊപം മെഡിക്കൽ, വിദ്യാഭ്യാസം, അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ് എന്നി മേഖലകളിലും പ്രമുഖമായ സ്ഥാനങ്ങളാണ് ബോഹ്റ സമുദായംഗങ്ങൾ വഹിക്കുന്നത്.