യുഎഇയിലേക്കും പുറത്തേക്കുമുള്ള യാത്ര സുഗമവും, സുരക്ഷിതവുമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
യുഎഇ: യുഎഇയിലേക്കും പുറത്തേക്കുമുള്ള യാത്ര സുഗമവും, സുരക്ഷിതവുമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുറത്തിറക്കി. ജിസിസി ഏകീകൃത കസ്റ്റംസ് നിയമവും രാജ്യത്ത് ബാധകമായ നിയമങ്ങളും നിര്‍ദ്ദേശിക്കുന്ന കസ്റ്റംസ് നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ യാത്രക്കാരോടും എഫ് സി എ ആവശ്യപ്പെട്ടു.യുഎഇയിലേക്കും പുറത്തേക്കും ഉള്ള യാത്രക്കാര്‍ക്ക് ലഗേജ് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ബോധവൽക്കരണം നടത്തുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് ലഹരിവസ്തുക്കള്‍, ചരക്കുകള്‍, പണം എന്നിവയുടെ കാര്യത്തില്‍ അനുവദനീയമായവയും നിരോധിതമായവയും എന്താണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയത്.
അനുവദനീയമായ ലഗേജില്‍ മൂവി പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, റേഡിയോ, സിഡി പ്ലെയറുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ടിവി, ഒരു റിസീവര്‍ വ്യക്തിഗത കായിക ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് എഫ് സി എ ഓര്‍മ്മിപ്പിച്ചു. യാത്രക്കാര്‍ വഴി കൊണ്ടുവരുന്ന സമ്മാനങ്ങളുടെ മൂല്യം 3000 ദിർഹത്തിൽ കവിയാന്‍ പാടില്ല . പുകയില ഉല്‍പന്നങ്ങളും ലഹരിപാനീയങ്ങളും 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ വഹിക്കാന്‍ പാടില്ല. 60,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള സ്വർണ്ണ , വജ്രാഭരണങ്ങൾ എന്നിവ വെളിപ്പെടുത്തണമെന്ന് അതോറിറ്റി അറിയിച്ചു.
മയക്കുമരുന്ന്, ചൂതാട്ട ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, നൈലോണ്‍ ഫിഷിംഗ് വലകള്‍, പോർക്ക് , അസംസ്‌കൃത ആനക്കൊമ്പ്, റെഡ് ലൈറ്റ് പാക്കേജുള്ള ലേസര്‍ പേനകള്‍, വ്യാജ കറന്‍സി, മലിനമായ ന്യൂക്ലിയര്‍ കിരണങ്ങളും പൊടിയും, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ നിരോധിതവും നിയന്ത്രിതവുമായ ചില ചരക്കുകളില്‍ ഉള്‍പ്പെടുന്നു. മതപരമായി കുറ്റകരമായ അല്ലെങ്കില്‍ അധാര്‍മികമായ ഡ്രോയിംഗുകൾ ശിലകൾ ശില്പങ്ങൾ ,വെറ്റില , പാന്‍ മസാല എന്നിവക്ക് വിലക്കുണ്ട്.
‘ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍, മരുന്നുകള്‍, മയക്കുമരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങള്‍ , പുതിയ ടയറുകള്‍, ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ലഹരി പാനീയങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത വജ്രങ്ങള്‍, പുകയിലയില്‍ നിന്നും നിര്‍മ്മിച്ച് സംസ്‌കരിച്ച സിഗരറ്റുകള്‍ എന്നിവയും അധികാരികളുടെ സമ്മതത്തോടെ മാത്രമേ കൊണ്ട് വരാനാകൂ.
മരുന്നുകള്‍ക്കായി ഒരു സര്‍ട്ടിഫൈഡ് കുറിപ്പടി കൊണ്ടുപോകാനും എയര്‍ലൈനുകളും ഫോര്‍വേഡിംഗ് കമ്പനികളും നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിരോധിതമായതോ,നിയന്ത്രിതമായതോ ആയ വസ്തുക്കളുടെ വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും അതോറിറ്റി യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.fca.gov.ae എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.