കോവിഡ് കുത്തിവയ്പ്പ് എടുത്തു ആറു മാസം പൂർത്തിയാക്കിയവർക്കുള്ള ബൂസ്റ്റർ ഡോസ്
യുഎഇ : കോവിഡ് കുത്തിവയ്പ്പ് എടുത്തു ആറു മാസം പൂർത്തിയാക്കിയവർക്കുള്ള ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതിയായി. മുതിർന്ന പൗരന്മാർക്കും ഗുരുതര രോഗമുള്ളവർക്കുമാകും മുൻഗണന നൽകുകയെന്ന് യുഎഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനി അറിയിച്ചു. കോവിഡ് രോഗവ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും സമൂഹത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടു യു എ ഇ ആരോഗ്യ വിഭാഗം നടത്തുന്ന മുൻകൂർ നടപടികളുടെ ഭാഗമായാണ് ബൂസ്റ്റർ കുത്തിവെയ്പ്പ് നൽകുന്നതിനുള്ള തീരുമാനം. കോവിഡ് കുത്തിവെയ്പ്പിലെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. വാക്‌സിൻ എടുത്താൽ ആറുമാസം വരെയാണ് പ്രതിരോധ ശേഷി നിലനിൽക്കുകയെന്നാണ് അന്തരാഷ്ട്ര ഗവേഷങ്ങളുടെ ഫലം തെളിയിക്കുന്നത്. സാധാരണ പ്രതിരോധ ശേഷി കുറഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. എന്നാൽ രോഗവ്യാപനത്തെ ഫലപ്രദമായി തടയുന്നതു ലക്ഷ്യമിട്ടാണ് യു എ ഇ ബൂസ്റ്റർ ഡോസ് വ്യാപകമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ബൂസ്റ്റർ ഡോസ് നല്കുന്നതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി ശരീരത്തിൽ കൂടുതൽ കാലം ശക്തമായി നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുതിർന്ന പൗരന്മാർക്കും , ഗുരുതര രോഗമുള്ളവർക്കും മുന്ഗണന നൽകുന്നതിലൂടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. യു.എ.ഇയിലെ 73.88 ശതമാനം ജനങ്ങളും വാക്സിനെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവരിൽ 80 ശതമാനവും വാക്സിനെടുത്തു. രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.15 കോടി ഡോസ് വാക്സിനാണെന്നും .ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹൊസനി വ്യക്തമാക്കി.