PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളിക്ക്  പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളിക്ക്  പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളിക്ക്  പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന്  ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട  ബെക്സ് കൃഷ്ണന്റെ (45) വധശിക്ഷ  യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്.

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും  അടിസ്ഥാനത്തിലാണ്  ശിക്ഷ  റദ്ദ്  ചെയ്യാൻ കോടതി വഴി സാധ്യമായത്. 2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ   ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ  സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ  നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു.   സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ്  മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ൽ  ബെക്സിനെ വധശിക്ഷക്ക്  വിധിച്ചത്.

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന  ബെക്സിന്റെ  മോചനത്തിനായി കുടുംബം  നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി   എം.എ.യൂസഫലിയോട്  മോചനത്തിനായി ഇടപെടാൻ  കുടുംബം  അഭ്യർത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട്   കുട്ടിയുടെ കുടുംബവുമായി  യൂസഫലി നിരവധി തവണ ചർച്ചകൾ  നടത്തുകയും  കാര്യങ്ങൾ പറഞ്ഞ്  അവരെ  ബോധ്യപ്പെടുത്താനായതുമാണ്  മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾ നീണ്ട  നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം  മാപ്പ് നൽകാമെന്ന്  ബാലൻ്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിൻ്റെ  കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി   കോടതി   5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയാണുണ്ടായത്. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇത് രണ്ടാം ജന്മമെന്ന് ബെക്സ് കൃഷ്ണൻ
നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽ വത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്സ് വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിൻ്റെ ഇടപെടൽ.  വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ കാരണക്കാരനായ എം.എ.യൂസഫലിയെ  നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബെക്സ് കൃഷ്ണൻ.

ദൈവത്തിന് നന്ദി പറഞ്ഞ് എം.എ.യൂസഫലി
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം.എ.യൂസഫലി. യു.എ.ഇ. എന്ന രാജ്യത്തിൻ്റെയും ദീർഘദർശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment