റേഡിയോ, ടെലിവിഷൻ അവതാരകയായ അനുനന്ദയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു
അബുദാബി: റേഡിയോ, ടെലിവിഷൻ അവതാരകയായ അനുനന്ദയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ നേടിയവരുടെ പട്ടികയിലേക്ക് ആണ്
കോഴിക്കോട് ജില്ലയിലെ വടകരക്കാരി അനുനന്ദ ഇടം നേടിയത്. സ്കൂൾ കലോത്സവങ്ങളിലെ വിജയ നേട്ടങ്ങളുടെ തുടർച്ചയാണ് അനുനന്ദയെ യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ നേടിയവരുടെ പട്ടികയിലെത്തിച്ചത്.
പഠന കാലത്ത് സ്കൂൾ കലോത്സവ വേദികളിലെ നിത്യ സാനിദ്ധ്യവും ,മിന്നും താരവുമായിരുന്നു അനുനന്ദ. എൽ.പി മുതൽ ഹയർ സെക്കൻ്ററി വരെ വടകര ഉപജില്ലാ കലാതിലക മായിരുന്നു.ഭരതനാടും ,മോഹിനിയാട്ടം, കഥാപ്രസംഗം ,ലളിതഗാനം മലയാള പദ്യം എന്നിവയിൽ ഒന്നാം സ്ഥാനത്തോടെ കോഴിക്കോട് റവന്യൂജില്ലാ കലാ തിലകമായി. സംസ്കൃതോത്സവത്തിൽ ജില്ലയിലെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഥാപ്രസംഗം ,ലളിതഗാനം ,മലയാള പദ്യം എന്നിവയിൽ വിവിധ വർഷങ്ങളിലായി സംസ്ഥാന കലോത്സവത്തിൽ തിളക്കമാർന്ന വിജയം . കഥാപ്രസംഗം ,മലയാള പദ്യം എന്നിവയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം. കോഴിക്കോട് ദേവഗിരി കോളേജിൽ ബിരുദ പഠന / ഈ കാലയളവിൽ കോഴിക്കോട് സർവകലാശാലാ ബി സോൺ കലാതിലകം. ദേവഗിരി കോളേജിന് സർവകലാശാലാ ചാമ്പ്യൻ പട്ടംനേടിക്കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ചു. കുരുക്ഷേത്ര യൂണിവേഗ് സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ സർവകലാശാല ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ ദേവഗിരി കോളേജിലെ ഗാനമേള ടീമംഗമായിരുന്നു.ഫറോക്ക് കോളേജിലെ ബിരുദാനന്തര ബിരുദ പഠന സമയത്ത് തുടർച്ചയായി രണ്ട് വർഷംകോഴിക്കോട് സർവകലാശാലാ കലാ തിലകമായിരുന്നു. തുടർച്ചയായി 5 വർഷം കോഴിക്കോട് സർവകലാശാലാ കലോത്സവത്തിൽ കഥാപ്രസംഗം ,ഏകാംഗാ ഭിനയം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.കൈരളി ടി. വി.യുടെ മാമ്പഴം റിയാലിറ്റി ഷോയിലെ വിന്നർ . കൈരളി ടി. വിയുടെ ഗന്ധർവ സംഗീതം ,മീഡിയാ വൺ ചാനൽ നടത്തിയ മാപ്പിള പ്പാട്ട് റിയാലിറ്റി ഷോ ആയ പതിനാലാം രാവ് എന്നിവയിൽ മികച്ച നേട്ടത്തിനുടമ. മലയാളത്തിലെ ഒട്ടുമിക്ക ദൃശ്യമാധ്യമങ്ങളിലും അവതാരകയായിട്ടുണ്ട്.എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
എം. മുകുന്ദൻ്റെ കിളി വന്നു വിളിച്ചപ്പോൾ സിനിമയിൽ [ സംവിധാനം : മോനു കൃഷ്ണ ] കെ. ജയ കുമാർ രചിച്ച് എസ്.പി.വെങ്കിടേഷ് ഈണം പകർന്ന 2 പാട്ടുകൾ പാടിക്കൊണ്ട് പിന്നണി ഗായികയായി.റിലീസിനൊരുങ്ങുന്ന എ.ജി.രാജൻ സംവിധാനം നിർവഹിച്ച കണ്ണാടി എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സതീഷ് വിനോദ് ഈണമിട്ട ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് വർഷമായി അബുദാബിയിലെ പ്രവാസി ഭാരതി എ .എം റേഡിയോവിൽ റേഡിയോ പ്രസന്ററായി ജോലി ചെയ്തുവരുന്നു. ഭർത്താവ്: സംഗീത് മനോഹർ, അബുദാബിയിൽ സിവിൽ എഞ്ചിനീയറാണ്.അച്ഛൻ: വേണു കക്കട്ടിൽ , അമ്മ : എ.വി. രത്ന വല്ലി , സഹോദരി :ഡോ.ആര്യാമിത്ര .ആർ .വി.