ക്വാറന്റൈൻ ലംഘിച്ചാൽ പിഴ
യുഎഇ: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്താൻ അധികൃതരുടെ നിർദ്ദേശം. കോവിഡ് പോസിറ്റീവ് ആകുന്നവർ ക്വാറന്റൈൻ അനുവർത്തിക്കുകയും അധികൃതരെ അറിയിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘകർക്ക് 10000 ദിർഹം വരെ പിഴ ലഭിക്കുമെന്നും ഓർമ്മപ്പെടുത്തുന്നു .കോവിഡ് പ്രതിരോധ നടപടികളിൽ യു എ ഇ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ജാഗ്രത അനുവർത്തിക്കുന്നില്ലെന്നു അധികൃതർ ചൂണ്ടിക്കാട്ടി. രോഗം ബാധിക്കുന്നവർ മറ്റുള്ളവരുമായി ഇടപെടുന്നതിൽ നിന്നുംവിട്ടു നിൽക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗികൾ ഏറ്റവും കുറഞ്ഞത് 10 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിക്കണം. ദുബായ് എമിറേറ്റിൽ ഒരു പ്രാവശ്യം കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചാൽ തന്നെ ക്വാറന്റൈൻ ആരംഭിക്കണം.കോവിഡ് 19 ദുബായ് ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ ചേർക്കണം.അല്ലാത്തപക്ഷം 10000 ദിർഹം വരെ പിഴ അടക്കേണ്ടി വരും. രോഗാവസ്ഥ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെയും അറിയിച്ചിരിക്കണം. രണ്ടു തവണ പി സി ആർ ഫലം പോസിറ്റീവ് ആകുന്നവരെ ആണ് അബുദാബിയിൽ രോഗികളായി കണക്കാക്കുന്നത്. ഇതിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ , ഗർഭിണികൾ , വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ എന്നിവർ അടുത്തുള്ള കോവിഡ് 19 പ്രൈമറി അസ്സെസ്സ്മെന്റ് സെന്ററിൽ എത്തണം .തുടർന്ന് ക്വാറന്റൈനിൽ പ്രവേശിക്കണം. അല്ലാത്തവർ ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിലെത്തി വീണ്ടും പി സി ആർ പരിശോധന നടത്തണം. 10 ദിവസമാണ് ക്വാറന്റൈൻ . കുറഞ്ഞത് രണ്ടു നെഗറ്റീവ് ഫലങ്ങൾ കിട്ടും വരെ ക്വാറന്റൈനെ തുടരണം. 24 മണിക്കൂർ ഇടവേളയിൽ രണ്ടു നെഗറ്റീവ് ഫലം ലഭിച്ചാൽ ക്വാറന്റൈൻ ഒഴിവാക്കാം. തൊഴിലാളികൾക്ക് രോഗം ബാധിച്ചാൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറുന്നതിനായി 909 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. രോഗാവസ്ഥയിൽ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയിൽ എത്തിയാൽ അടിയന്തിര സേവനത്തിനായി 999 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.