നരേന്ദ്രമോദി യുഎഇ സന്ദർശിക്കും
യുഎഇ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യു.എ.ഇ. സന്ദർശിച്ചേക്കുമെന്നു റിപ്പോർട്ട് . യു എ ഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കുന്നതിനും , പുതിയ പ്രസിഡന്റിന് അനുമോദനം കൈമാറുന്നതിനുമാണ് സന്ദർശനം . മതനിന്ദ വിഷയത്തിൽ ഗൾഫ് നാടുകളിൽ ഉയർന്ന പ്രതിഷേധം നിലനിൽക്കേയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ ശ്രദ്ധേയമാകും . ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലേക്കുള്ള യാത്രയ്ക്കിടെയാകും മോദി യു.എ.ഇ.യിൽ എത്തുക എന്നാണ് വിവരം. ഇതിനുള്ള നയതന്ത്ര നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സിലെ ഷലോസ് എൽമാവുവിലാണ് ജി7 ഉച്ചകോടി നടക്കുക. യു എ ഇ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ മോദി യു.എ.ഇ.യിൽ നേരിട്ടെത്തുമെന്ന് മുൻപ് അറിയിച്ചിരുന്നു. പുതിയ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് സന്ദർശനം. എന്നാൽ ബി.ജെ.പി. വക്താക്കൾ നടത്തിയ പ്രവാചകവിരുദ്ധ പരാമർശത്തിൽ ഗൾഫ് മേഖലയിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് യു.എ.ഇ.യുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. പരാമർശത്തെ യു.എ.ഇ അപലപിച്ചിരുന്നു. ഖത്തർ, കുവൈത്ത്, ഇറാൻ എന്നീരാജ്യങ്ങൾ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രതിഷേധവും, ആശയക്കുഴപ്പവും പരിഹരിക്കാൻ നരേന്ദ്രമോദിയുടെ സന്ദർശനം സഹായകരമാകുമെന്നാണ് നയതന്ത്ര തലത്തിലെ പ്രതീക്ഷ.
|
|
|
|