ഫിഫ ഖത്തർ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വിൽപന ജൂലൈ 5ന്
ദോഹ: ഫിഫ ഖത്തർ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വിൽപന ജൂലൈ 5ന് തുടങ്ങും. ഓഗസ്റ്റ് 16 വരെയാണ് വിൽപന. കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 5ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മുതൽ ആരംഭിക്കുന്ന ടിക്കറ്റ് വിൽപന ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12.00ന് അവസാനിക്കും. https://www.fifa.com/ticktes എന്ന ഫിഫ വെബ്‌സൈറ്റിലൂടെയാണ് വിൽപന. 4 വിഭാഗങ്ങളായി ടിക്കറ്റ് നിരക്കിനെ വിഭജിച്ചിട്ടുണ്ട്. ഇതിൽ നാലാമത്തേത് ഖത്തറിലെ താമസക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. 4 വിഭാഗങ്ങളിലും വ്യക്തിഗത മത്സര ടിക്കറ്റുകൾ ലഭ്യമാണ്. കാണികൾക്ക് ഒരു മത്സരത്തിൽ പരമാവധി 6 ടിക്കറ്റുകൾ വീതം ടൂർണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകൾ വരെ വാങ്ങാനുള്ള അനുമതിയുണ്ട്. മാച്ച് കോംപാറ്റിബിലിറ്റി നിയമങ്ങൾക്ക് വിധേയമായി ടൂർണമെന്റിന്റെ ആരംഭത്തിൽ ഒരേ ദിവസം ഒന്നിലധികം ഗ്രൂപ്പ് മത്സരങ്ങൾ കാണാനുള്ള അവസരവുമുണ്ട്. വൈകല്യമുള്ളവർക്കും ചലനശേഷി കുറഞ്ഞവർക്കുമായി അക്‌സസിബിലിറ്റി ടിക്കറ്റുകൾ എല്ലാ വിഭാഗത്തിലും ലഭ്യമാണ്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തർ ലോകകപ്പിൽ ഇതുവരെ 18 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ വ്യക്തമാക്കി. 8 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.