ചെക്ക് കേസ് : രണ്ടു നിയമഭേദഗതികൾക്കു യുഎഇ മന്ത്രിസഭാ അംഗീകാരം നൽകി.
യുഎഇ : ആവശ്യമായ തുകയില്ലാത്തതിനാൽ ചെക്കുകൾ മടങ്ങുന്ന കേസുകളിൽ കൂടുതൽ ഉദാരമായ രണ്ടു നിയമഭേദഗതികൾക്കു യുഎഇ മന്ത്രിസഭാ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ യോഗമാണ് ചെക്ക് കേസുകളിൽ ശ്രദ്ധേയമായ നിയമ ഭേദഗതികൾ അംഗീകരിച്ചത്. ചെക്ക് പണമില്ലാതെ മടങ്ങുന്ന കേസുകളിലും ,തുക എഴുതാതെ ചെക്ക് നൽകുന്ന രീതിയും പരിഹഗണിച്ചുള്ള നിയമ ഭേദഗതിയാണ് 2022 ഓടെ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ ഭേദഗതി അനുസരിച്ചു വണ്ടിച്ചെക്കു കേസുകളിൽ ഇരു കൂട്ടരും തമ്മിൽ വീണ്ടും ഒത്തുതീർപ്പിനു ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ,ചെക്ക് കേസിൽ തുക മടക്കി നൽകാതിരിക്കുന്നത് മാത്രം കുറ്റമായി കരുതാനും , തുക അടച്ചാൽ കുറ്റത്തിൽ നിന്നും മോചിതനാക്കാനുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിൽ പോകുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചെക്കിൽ എഴുതിയിരിക്കുന്ന അത്ര തുക ബാങ്കിൽ നിക്ഷേപമായി ഇല്ലെങ്കിൽ , അക്കൗണ്ടിൽ ബാക്കിയുള്ള അത്ര തുക നൽകാൻ ബാങ്കിനെ അധികാരപ്പെടുത്തുന്ന നിയമ ഭേദഗതിയും ഇതോടൊപ്പമുണ്ട്. ഇപ്പോൾ അതിനു നിയമമുണ്ടെങ്കിലും ബാങ്കുകൾ നൽകാറില്ല . ബാങ്കുകളിൽ ജോയിന്റ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലുള്ള നിയമ ഭേദഗതികളും പരിഗണയിലുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.വാണിജ്യ മേഖലയിലുള്ളവർ ഏറെ നാളുകളായി കാത്തിരുന്ന നിയമനിർമ്മാണമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും ഇത് വാണിജ്യ രംഗത്ത് കൂടുതൽ വിശ്വാസ്യത ഉളവാക്കുമെന്നും ഈ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.