പ്രവാസി ഭാരത് സഹായതാ കേന്ദ്രം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ദുബൈയിൽ പുനഃ പ്രവർത്തനം ആരംഭിച്ചു.
ദുബായ് : പ്രവാസി ഭാരത് സഹായതാ കേന്ദ്രം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ദുബൈയിൽ പുനഃ പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനമാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം യുഎഇ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവഹിച്ചു.ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി, കോൺസൽ നീരജ് അകർവാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദുബായ് ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് കോൺസുലേറ്റിലേക്കു മാറ്റിയത്. ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടായതിനിലാണ് മാറ്റി സ്ഥാപിച്ചത്. പ്രധാനമായും സാധാരണ തൊഴിലാളികളെ സഹായിക്കാനാണ് കേന്ദ്രം പ്രവർത്തിക്കുക. ചുമതലക്കാരായിരുന്ന ഏജൻസിയെ മാറ്റി കോൺസുലേറ്റ് നേരിട്ടാണ് ഇനി നടത്തിപ്പ്. നേരത്തേ ആഴ്ചയിൽ രണ്ടുദിവസം മാത്രമായിരുന്നു നിയമസഹായം കിട്ടിയിരുന്നത്. ഇപ്പോൾ ദിവസവും നിയമ സഹായം നൽകുന്നതിന് ഏഴു അഭിഭാഷകരുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് കൗൺസലിങും നൽകും. ഇതിന് ഡോക്ടർമാരുടെ സഹായവും ലഭ്യമാക്കും. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപതു മുതൽ ആറുവരെയാണ് പ്രവർത്തനസമയം. വാരാന്ത്യദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ ആറുവരെയും സേവനം ലഭിക്കും. ടോൾഫ്രീ നമ്പർ 80046342 ൽ വിളിച്ചു സേവനം ആവശ്യപ്പെടാം. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ സംവദിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാവും നേരിട്ടുള്ള കൂടിക്കാഴ്ചയും കൗൺസലിങും തീരുമാനിക്കുക. അടിയന്തര ആവശ്യങ്ങൾക്കു നേരിട്ട് കേന്ദ്രത്തിൽ എത്താമെന്നും ഡോ.അമൻ പുരി പറഞ്ഞു.