ദിശ മാറുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിച്ചില്ലെങ്കിൽ 400 ദിർഹം പിഴ: അബുദാബി പോലീസ്
അബുദാബി: ‘സുരക്ഷിത പാത’ കാമ്പയിനിന്റെ ഭാഗമായി, വാഹനം ഓടിക്കുമ്പോൾ ശരിയായ സമയത്ത് ഇൻഡിക്കേറ്റർ ഉപയോഗിക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. അതുപോലെ തന്നെ മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ റോഡിൽ നിന്ന് വ്യതിചലിക്കുന്നതിലൂടെ ഉണ്ടാകുന്ന ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ ദിശ മാറിയ ശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്യണമെന്നും പോലീസ് പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മാധ്യമ പങ്കാളികളിലൂടെയും ഡ്രൈവർമാർക്കിടയിൽ ഗതാഗത അവബോധം വർദ്ധിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന ആശയവിനിമയ രീതികൾ അവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി അബുദാബി പോലീസ് നാല് ഭാഷകളിൽ മികച്ച ട്രാഫിക് സംസ്കാരം വ്യാപിപ്പിക്കുന്നതിന് വിവിധ കാമ്പയനുകൾ സംഘടിപ്പിക്കുന്നു എന്ന് സെക്യൂരിറ്റി മീഡിയ വകുപ്പിലെ മാധ്യമ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ നാസർ അബ്ദുല്ല അൽ സാദി വിശദീകരിച്ചു.
ദിശ മാറ്റുന്നതിന് മുമ്പായി സിഗ്നലുകൾ ശെരിയായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, കൂടാതെ പെട്ടെന്നുള്ള ദിശമാറ്റം അരുതെന്നും, റോഡിൽ ഏതെങ്കിലും അടിയന്തിര ഘട്ടത്തിൽ വാഹനം പെട്ടെന്ന് നിർത്തണ്ട സാഹചര്യം വന്നാൽ എമർജൻസി ഇൻഡിക്കേറ്റർ ഉപയോഗിച്ചു മറ്റു ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനത്തിന്റെ ദിശ മാറ്റുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിച്ചില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.