കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ.
കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. വേനല്‍ മഴ എത്താത്തിനെ തുടര്‍ന്ന് ഡ്രോണുകള്‍ ഉപയോഗിച്ചു മഴ പെയ്യിക്കാനാണു പുതിയ പദ്ധതി. ചിതറിക്കിടക്കുന്ന മഴ മേഘങ്ങളെ യോജിപ്പിച്ച് ഒരിടത്തു കേന്ദ്രീകരിച്ച് കൂടുതൽ മഴ പെയ്യിക്കാനാണ് ശ്രമം. പരമ്പരാഗത ക്ലൗഡ് സീഡിങ് മാർഗത്തെക്കാൾ 40% കൂടുതൽ മഴ പെയ്യിക്കാൻ ക്ലൗഡ് സാപ്പിങിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ പ്രഫസർ ഗിൽസ് ഹാരിസണിന്റെ നേതൃത്വത്തിൽ ദുബായ് സനദ് അക്കാദമിയിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. നവീന പരീക്ഷണത്തിലൂടെ സാധാരണത്തേതിനെക്കാൾ കൂടുതൽ മഴ ലഭിക്കുകയും ചെയ്യും . ജലസമൃദ്ധിയും കാർഷികമുന്നേറ്റവും ലക്ഷ്യമിട്ട് ക്ലൗഡ് സാപ്പിങ് എന്ന മഴമേഘ പദ്ധതി വിപുലമാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. അബ്ദല്ല അൽ മൻദൂസ് പറഞ്ഞു. ഭൂഗർഭജല നിരപ്പ് ഉയർത്താനും കാർഷികമേഖലകൾ വിപുലമാക്കാനും പദ്ധതി സഹായകമാകും. ഭാവിയിൽ ലോകം നേരിടുന്ന വൻവെല്ലുവിളി ജലക്ഷാമമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നവീന പദ്ധതികൾ ആവിഷ്കരിക്കുന്നത്. വിവിധ സംരംഭങ്ങളിലൂടെ ജലലഭ്യത വർധിപ്പിക്കാനും മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കാനും പദ്ധതിയുണ്ട്. യു.എ.ഇ വേനല്‍കാലത്തിലേക്ക് പ്രവേശിക്കുകയും ചൂട് വര്‍ധിക്കുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.