അബ്ദുൽ റഹ്മാൻ ഹാജിക്ക് ഗോൾഡൻ വിസ ലഭിച്ചു
അബുദബി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ റഹ്മാൻ ഹാജിക്ക് ഗോൾഡൻ വിസ ലഭിച്ചു. അബുദബി എമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എമിഗ്രേഷൻ ഗോൾഡൻ വിസ തലവൻ മുഹമ്മദ് അരീസൽ അൽ റാഷിദി ഗോൾഡൻ വിസ കൈമാറി. ബനിയാസ് ഗ്രൂപ്പ് ഓഫ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അബ്ദുൽ റഹ്മാൻ സംബന്ധിച്ചു. ഗോൾഡൻ വിസ നൽകി ആദരിച്ചതിൽ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, അബുദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരോട് നന്ദി ഉണ്ടെന്ന് അബ്ദുൽ റഹ്മാൻ ഹാജി പറഞ്ഞു. ഗൾഫ് മേഖലയിൽ അറിയപ്പെടുന്ന വ്യവസായിയായ അബ്ദുൽറഹ്മാൻ ഹാജി 1979 കാലഘട്ടത്തിലാണ് ആദ്യമായി യു എ ഇ ലെത്തുന്നത്. അബുദബി ബനിയാസിലായിരുന്നു തുടക്കം, പിന്നീട് മുസഫയിലേക്ക് മാറി. ഇപ്പോൾ യു എ ഇ ക്ക് പുറമെ ഒമാൻ, സൗദി അറേബ്യാ, കേരളം എന്നിവിടങ്ങളിൽ നിരവധി സംരംഭങ്ങളുണ്ട്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷക്കണക്കിന് ദിർഹമിന്റെ ജീവകാരുണ്യ പ്രവർത്തനം നടത്തിയ ഹാജി കേരളത്തിലും വിദേശത്തും ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ടൊരു മാതൃകയാണ്. മലപ്പുറം ജില്ലയിലെ തിരൂർ തെക്കൻ കുറ്റൂർ സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ കടലോരങ്ങളിൽ താമസിക്കുന്നവർക്ക് എന്നും അത്താണിയാണ് അദ്ദേഹം.