പൊതുഗതാഗത സംവിധാനങ്ങളിൽ മാന്യമായി പെരുമാറിയില്ലെങ്കിൽ
അബുദാബി: അബുദാബിയിൽ പൊതുഗതാഗത സംവിധാനങ്ങളിൽ മാന്യമായി പെരുമാറിയില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമലംഘകർക്ക് 100 മുതൽ 500 ദിർഹം വരെയുള്ള പിഴ നൽകുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.സഹയാത്രികരോടും , ബസ് ഡ്രൈവറോടും അപമര്യാദയായി പെരുമാറിയാൽ 500 ദിർഹമാണ് പിഴ നൽകുക. ഡ്രൈവറോട് കയർത്തു സംസാരിക്കുക, അവരുടെ ജോലിയിൽ തടസ്സമുണ്ടാക്കുക എന്നിവയും ശിക്ഷാർഹമാണ്. ബസ് കാർഡ് മറ്റൊരാൾക്ക് വിൽക്കുന്നതും 500 ദിർഹം പിഴ ലഭിക്കാൻ ഇടയാക്കും. യാത്ര ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുക, പാനീയങ്ങൾ കുടിക്കുക , ചൂയിങ് ഗം ചവയ്ക്കുക , പുകവലിക്കുക, ബസ് കാർഡ് ഇല്ലാതെ യാത്ര ചെയ്യുക എന്നിവക്ക് 200 ദിർഹമാണ് പിഴ. വേഗത്തിൽ തീ കത്തുന്ന സാധനങ്ങൾ, മൂർച്ചയുള്ള ആയുധങ്ങൾ എന്നിവ ബസിൽ കൊണ്ടുപോകാൻ പാടില്ല. ഇത്തരക്കാർക്ക് 100 ദിർഹം വരെ പിഴയും ലഭിക്കാം. പ്രായമുള്ളവർ, കുട്ടികളുമായി യാത്ര ചെയ്യുന്നവർ , പ്രത്യേക പരിഗണന വേണ്ടവർ എന്നിവർക്കായുള്ള സീറ്റുകളിൽ യാത്ര നടത്തുന്നതും 100 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും ഐ ടി സി ട്വിറ്ററിലൂടെ അറിയിച്ചു. അബുദാബി നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സംസ്ക്കാര സമ്പന്നമായ പെരുമാറ്റമാണ് യാത്രക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അല്ലാതെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പിഴ നൽകുമെന്നും ഐ ടി സി അധികൃതർ വ്യക്തമാക്കി.